FLASH NEWS

ഒടുവിൽ പാർട്ടി സമ്മതിച്ചു : പി.കെ.ശശിക്കെതിരെ നടപടിയെടുക്കാൻ സി.പി.എം

WEB TEAM
August 19,2024 09:33 AM IST

പാലക്കാട്  : വ്യത്യസ്ത ന്യായവാദങ്ങളുമായി പ്രതിരോധിയ്ക്കാൻ ശ്രമിച്ചെങ്കിലും,ഒടുവിൽ മുതിർന്ന  നേതാവ് പി.കെ.ശശിക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ച് സി.പി.എം. പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽനിന്നും ശരിയെ മാറ്റാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൻ്റെ തീരുമാനം.സിഐടിയു ജില്ലാ പ്രസിഡന്റും പാർട്ടി ജില്ലാ കമ്മിറ്റി അംഗവുമായ ശശിയ്ക്ക് ഈ പദവികൾ നഷ്ടമാകുന്നതോടൊപ്പം, ബ്രാഞ്ചിലേക്ക് തരംതാഴ്ത്തപ്പെടുകയും ചെയ്യും.വിഭാഗീയ പ്രവർത്തനങ്ങളെ തുടർന്ന് പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക്  നേരത്തേ തന്നെ ശശിയെ തരംതാഴ്ത്തിയിരുന്നു.ഇതിനു പുറമെ, നിരവധി പരാതികളും പാർട്ടി നേതൃത്വത്തിന് മുന്നിലെത്തിയിരുന്നു. മണ്ണാർക്കാട് സഹകരണ എജ്യുക്കേഷൻ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്സൽ കോളജിനു വേണ്ടി ധനസമാഹരണവും ദുർവിനിയോഗവും നടത്തിയെന്ന പരാതി പാർട്ടി അന്വേഷണ കമ്മിഷനെ നിയമിച്ച് പരിശോധിച്ചു. പാർട്ടി അറിയാതെയാണ് സിപിഎം നിയന്ത്രണത്തിലുളള വിവിധ സഹകരണ ബാങ്കുകളില്‍നിന്ന് 5.49 കോടി രൂപ  ഓഹരിയായി സമാഹരിച്ചതെന്ന്  ആരോപണം ഉയർന്നു.

നേരത്തേ ലൈംഗിക പീഡന പരാതി ഉയർന്നതിനെ തുടർന്ന് ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ആറു മാസം ശശിയെ സസ്പെൻഡ് ചെയ്തിരുന്നു.

എന്നാൽ, 'വലിയ' നേതാക്കളുടെ പിന്തുണയുള്ള ശശി പിന്നീട് ജില്ലാ കമ്മിറ്റിയിലേക്കും സെക്രട്ടേറിയറ്റിലേക്കും മടങ്ങിയെത്തുകയായിരുന്നു.

ഒടുവിൽ പ്രതിഷേധം ശക്തമായതോടെ മുഖം മിനുക്കാനെങ്കിലും ശരിക്കെതിരെ നടപടിയെടുക്കാൻ പാർട്ടി നേതൃത്വം നിർബന്ധിതരാവുകയായിരുന്നു.

 

 

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.